പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ എ എം എം എ ഇറക്കിയ പത്രക്കുറിപ്പില്‍ തന്‍റെ പേര് പരാമര്‍ശിച്ചതിനെതിരെ നടന്‍ ഷമ്മി തിലകന്‍. 'മീറ്റൂ' ആരോപണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട് ഇറക്കിയ പത്രക്കുറിപ്പില്‍ തന്‍റെ വിഷയം കൂടി ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഷമ്മി തിലകന്‍റെ പ്രതികരണം. തനിക്കെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും മെയ് 17 മാത്രമേ ഹാജരാകാന്‍ കഴിയുവെന്ന് താന്‍ മറുപടി നല്‍കിയതായാണ്" കുറിപ്പില്‍ പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. തനിക്ക് അത്തരത്തിലുള്ള ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് തന്‍റെ വിഷയം കൂട്ടിക്കുഴക്കുന്നത് എന്തിനാണെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
01/05/2022-ൽ "അമ്മ" സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്:-
PoSH Act-2013(പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്സ്മെൻഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയിൽ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (I.C.C)ൻ്റെ ശുപാർശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ..; "ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്" എന്നും കൂടി കുറിച്ചിരിക്കുന്നു.
വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!!
ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!
മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എൻ്റെ വിഷയം..; 'മീറ്റൂ' ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..?
പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാൻ നടത്തിയത് മനപ്പൂർവമായി സമൂഹത്തിൻറെ മുമ്പിൽ എൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവർത്തികൾ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാൽ ടി പത്രക്കുറിപ്പിൽ എന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാൽ അറിയിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക