ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുഹൃത്തിന്റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ച് നൈറ്റ് ക്ലബിലേതെന്ന് പ്രചരിപ്പിച്ച ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 'രാഹുല്‍ ഗാന്ധിയോ മറ്റാരോ ആയിക്കോട്ടെ, അവരുടെ സ്വകാര്യ സമയത്ത് നൈറ്റ് ക്ലബിലായാലും വിവാഹപാര്‍ട്ടിയിലായാലും അത് ഈ ഭൂമിയിലെ ആരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ എന്നാണ് മഹുവ മൊയ്ത്ര ചോദിക്കുന്നത്. ബിജെപിയുടെ ട്രോളന്മാര്‍ ചെയ്യുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കണം. അല്ലാതെ ചായക്കപ്പില്‍ ബിയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുതെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയാണ് എന്നാരോപിച്ച് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ വിദേശത്ത് മതിമറന്ന് ആഘോഷിക്കുകയാണ്. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോഴും രാഹുല്‍ നൈറ്റ് ക്ലബിലായിരുന്നു എന്നാണ് അമിത് മാളവ്യ ആരോപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ സുമ്‌നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളില്‍ പോയതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. 'പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാളിന് ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതല്ല. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലേക്ക് പോയത്. അതിലെന്താണ് പ്രശ്‌നം? സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇനി പ്രധാനമന്ത്രിയും ബിജെപിയുംചേര്‍ന്ന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവാഹത്തിന് പങ്കെടുക്കുന്നതും കുറ്റകൃതൃമായി പ്രഖ്യാപിച്ചേക്കാം' എന്നാണ് സുർജേവാല പറഞ്ഞത്.