കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കണം. അതിന് ശേഷം എല്‍ ഡി എഫ് മുന്നണിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്നും വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ടതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വികസന നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ഇടതുപക്ഷം വോട്ട് പിടിക്കുകയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഇ പി ജയരാജനും പി രാജീവും വിശദീകരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. ഇതിനായി ഇ പി ജയരാജന്‍ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുകയാണ്. മന്ത്രി പി രാജീവും സിപിഎം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും മുഴുവന്‍ സമയവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര കൂടി എല്‍ ഡി എഫിന് കിട്ടിയാല്‍ കേരളത്തിലെ 100 മണ്ഡലങ്ങളിലും ഇടത് പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിക്കും. ഇത് മുന്‍ നിര്‍ത്തി ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ് ലൈനാണ് സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്.