തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വോട്ടഭ്യര്‍ഥിച്ച് ഉമാ തോമസ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് താന്‍ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നത്. തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ തനിക്കും തിരിച്ചറിയാനാകും - ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ,
പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻ കോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകൾ പിന്തുടർന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര.
മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക - സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കൽ തുടങ്ങി എല്ലാ വിഷയങ്ങളിലും ശ്രദ്ധയൂന്നിയുള്ള പ്രവർത്തനമാണ് എന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നടക്കാൻ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും അനുഗ്രഹവും വേണം.തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാൻ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ് .
ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി 'കൈ' അടയാളത്തിലാണ് ഞാൻ മത്സരിക്കുന്നത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമാണ് എന്നറിയാമല്ലോ. ഹൃദയംകൊണ്ട് ഞാനത് ചോദിക്കുകയാണ്. പി.ടി. നൽകിയ സ്നേഹവും കരുതലും എനിക്കും നിങ്ങൾ നൽകുമെന്ന് ഉറപ്പുണ്ട്. തൃക്കാക്കരയ്ക്ക് വികസനത്തിന്റെ തിളക്കവും കരുതലിന്റെ കൈത്താങ്ങുമാകാൻ നമുക്കൊരുമിച്ചു മുന്നോട്ട് നീങ്ങാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക