ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദുത്വവാദികള്‍ തകര്‍ത്ത ഉസ്മാന്റെ കട വീണ്ടും തുറന്നു. സുമനസുകളുടെ സഹായത്തോടെയാണ് ഉസ്മാന്റെ കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലാണ് ഉസ്മാന്റെ കട തകര്‍ന്നത്. വര്‍ത്തമാന കാല ഇന്ത്യയുടെ നേര്‍ചിത്രം എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു കത്തിക്കരിഞ്ഞ കടയ്ക്കരികില്‍ തകര്‍ന്നിരിക്കുന്ന ഉസ്മാന്റെയും ഒരു പോറല്‍ പോലുമേല്‍ക്കാത്ത കടയിലിരിക്കുന്ന രവിയുടെയും ചിത്രം.
ഏപ്രില്‍ രണ്ടിനായിരുന്നു രാജസ്ഥാനിലെ കരൗലിയില്‍ സംഘര്‍ഷമുണ്ടായത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയ ലഹളയ്ക്കുപിന്നാലെ വ്യാപകമായി മുസ്ലീങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രദേശത്തെ നാല്‍പ്പതോളം വീടുകള്‍ ഹിന്ദുത്വവാദികള്‍ തീയിട്ടതായി മുസ്ലീം മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഇതുവരെ 46 പേരാണ് അറസ്റ്റിലായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍ എസ് എസ്, ബജ്‌റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ബൈക്ക് റാലിയും അതിക്രമവും ഉണ്ടായതെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ആക്രമിച്ച മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. രാജസ്ഥാനില്‍ വിദ്വേഷം വളരാന്‍ അനുവദിക്കില്ലെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടിരുന്നു.