കോഴിക്കോട്: വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മാര്‍ട്ടം നടത്തും. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മാര്‍ട്ടം ചെയ്യുന്നത്. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യാന്‍ വീണ്ടും അനുവാദം നല്‍കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസമാണ് ആര്‍ഡിഒ അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് അപേക്ഷ നല്‍കിയത്. പോസ്റ്റ്‌മാര്‍ട്ടത്തില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്‍റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞയാഴ്ച്ച റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ മെഹ്നാസിനെതിരെ കേസ് എടുത്തിരുന്നു. റിഫയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്.പി. എ. ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ റൂറല്‍ എസ് പി കാക്കൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഹ്നനാസ് റിഫയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കാക്കൂര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് റിഫ മരണപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യുന്നത്.