വാഷിംഗ്‌ടണ്‍: ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന മുന്‍ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഹർജി യുഎസ് കോടതി തള്ളി. കാലിഫോർണിയയിലെ ഫെഡറൽ കോടതിയാണ് ട്രംപിന്‍റെ ഹര്‍ജി തള്ളിയത്. 2021 ജനുവരി 6- ന് നടന്ന "സ്റ്റോപ്പ് ദി സ്റ്റീൽ" റാലിയിൽ ട്രംപ് പ്രസംഗിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും രാജ്യത്തിന്‍റെ അധികാര സ്ഥാനത്തിരുന്ന ആളായിട്ടുകൂടി ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പങ്കുവെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ അക്കൌണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിന്‍റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വിറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കവും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആര്‍ക്കും ദോഷം ചെയ്യാത്ത സംഭാഷണങ്ങള്‍ മാത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയതെന്നും അതിനാല്‍ അക്കൌണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നിരോധിക്കണമെന്നും ട്രംപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു. അതേസമയം, ശതകോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും ട്വിറ്ററിന്‍റെ നയത്തില്‍ മാറ്റം വരുത്താനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന് പ്രതികൂലമായ വിധി വരുന്നതെന്നും ശ്രദ്ധേയമാണ്.