ഇസ്ലാമാബാദ്: കൊവിഡ് മരണങ്ങളെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ തള്ളി പാക്കിസ്ഥാന്‍. രാജ്യത്ത് 2,60,000 പേർ കോവിഡ് മൂലം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത്രയും ആളുകള്‍ മരണപ്പെട്ടിട്ടില്ല. കണക്കുകള്‍ രേഖപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ ചെറിയ പിഴവുകള്‍ സംഭവിച്ചേക്കാം. എങ്കിലും ലക്ഷങ്ങളുടെ വ്യത്യാസമുണ്ടാകില്ലെന്നും പാകിസ്താന്‍ ആരോഗ്യ മന്ത്രി അബ്ദുൾ ഖാദർ പട്ടേൽ പറഞ്ഞു.
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കണക്കുകളില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനക്ക് പാകിസ്താന്‍ ആരോഗ്യ മന്ത്രാലയം കത്തയക്കുകയും ചെയ്തിരുന്നു. ഈ കത്തില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാകിസ്താന്‍ സ്വീകരിച്ച മാര്‍ഗങ്ങളും വിശദീകരിക്കുന്നുണ്ട്. കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കും. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാകിസ്ഥാനില്‍ സ്വീകരിച്ച രീതി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടന കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മരണസംഖ്യയറിയാന്‍ ഗണിത ശാസ്ത്രപരമായ രീതി സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.