ദേശദ്രോഹികൾ ദേശ സ്നേഹികളും ഒറ്റുകാർ സ്വാതന്ത്ര്യ സമര സേനാനികളുമായി രംഗം കയ്യടക്കാൻ നോക്കുന്ന സത്യാനന്തര കാലമാണിത്. അതെ തൃശൂരിൻ്റെ സഹോദര്യ ഉത്സവമായ പൂരാഘോഷങ്ങളിലേക്ക് പോലും ഒറ്റുകാർ ഒളിച്ചു കടത്തപ്പെടുന്ന കാലം. പൂരാഘോഷങ്ങളുടെ ചെലവിൽ സവർക്കറെന്ന രാജ്യദ്രോഹിയെ വെളുപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കമാണ് നടന്നത്. അപര മതവിദ്വേഷത്തിൻ്റെ കാളകൂട വിഷം ഹൃദയത്തിലൊളിപ്പിച്ച് ദേശീയത പുലമ്പുന്ന സംഘികളുടെ ആചാര്യനാണ് സവർക്കർ. ദേശീയ പ്രസ്ഥാനത്തെ അസ്ഥിരീകരിക്കാൻ മതരാഷ്ട്ര സിദ്ധാന്തം ചമച്ച് ബ്രിട്ടീഷ് ഏജൻസി പണിയെടുത്ത ഹിന്ദുത്വയുടെ ആവിഷ്ക്കർത്താവ്.
ദേശീയവഞ്ചകനും ഗാന്ധി വധകേസ്സിൽ പ്രതിയുമായ ഒരാളെ നവോത്ഥാന സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ബുദ്ധി കാണിച്ചത് ആരാവാം? പുരാഘോഷകമ്മിറ്റിക്കകത്ത് അതിനായി പണിയെടുത്തത് ആരാവാം? തിരുമന്തൻ സംഘികളുടെ അമ്മാതിരി ഏർപ്പാടൊന്നും കേരളമനുവദിക്കാൻ പോകുന്നില്ലായെന്ന് വ്യക്തമായല്ലോ. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമരസേനാനികളാക്കുന്ന സംഘികളുടെ സത്യാനന്തര കാല ലീലകളൊന്നും കേരളത്തിൽ നടക്കില്ല.
ചരിത്രവും ഇന്ത്യയുടെ ആത്മാവുമെന്തെന്നറിയാത്ത സംഘികൾ അന്തമാനിലെ സെല്ലുലോർ ജയിലിൽ നിന്ന് 6 തവണ മാപ്പപേക്ഷ എഴുതി ഒറ്റുകാരനായി പ്രവർത്തിച്ചു കൊള്ളാമെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇൻ്റലിജൻസ് വിഭാഗത്തിന് ഉറപ്പ് കൊടുത്ത് പുറത്ത് വന്ന ഒരാളെയാണ് സ്വാതന്ത്ര്യ സമര സേനാനിയാക്കുന്നത്! ബ്രിട്ടിഷുകാരുടെ പേറോളിൽ ദേശീയ സ്വാതന്ത്ര്യ സമരത്തെ തകർക്കാനായി പണിയെടുത്ത ആളാണ് സവർക്കർ.
ബ്രിട്ടീഷുകാർക്ക് വേണ്ടി മറ്റേ പണിയെടുത്ത സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കി പാർലിമെൻ്റ് മന്ദിരത്തിൽ ഫോട്ടോ പ്രതിഷ്ഠിച്ചത് വാജ്പേയ് സർക്കാരാണ്. അതിന് ശേഷം 2004-ലും 2009-ലും അധികാരത്തിൽ വന്ന യുപിഎ സർക്കാരുകളോട് ആ ഫോട്ടോ പാർലിമെൻ്റ് മന്ദിരത്തിൽ നിന്ന് എടുത്തു മാറ്റണമെന്ന് സി പി ഐ എം ഉം സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടത് നേതാക്കളും ആവർത്തിച്ചാവശ്യപ്പെട്ടതാണ്. എന്നിട്ടുമവർ അതിന് തയ്യാറായില്ല. ചരിത്രത്തെ വളച്ചൊടിക്കുന്നത് പോലെ കുറ്റകരമാണ് അതിനോട് മൗനം പാലിക്കുന്നതും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക