ഡല്‍ഹി: ബിജെപിയുടെ യുവജന സംഘടനായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രാഹുല്‍ ദ്രാവിഡ്. ഈ മാസം 12 മുതൽ 15 വരെ ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് ദ്രാവിഡ് വിശദീകരണം നല്‍കിയിരിക്കുന്നത്. താന്‍ യുവ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വാർത്താ ഏജൻസിയായ എ. എൻ. ഐയോട് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അതോടൊപ്പം രാഹുല്‍ ദ്രാവിഡ് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് ബി സി സി ഐയും അറിയിച്ചു.
യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധരംശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാക്കള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകും എന്നുമാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ് ദ്രാവിഡിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിമാചല്‍പ്രദേശില്‍ മൂന്ന് ദിവസം നീണ്ടുനില്‍കുന്ന യുവമോര്‍ച്ചയുടെ പരിപാടിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുന്നോടിയായുള്ള നീക്കമാണ് ബിജെപിയുടെ യുവജന സംഗമം.