തിരുവനന്തപുരം: സി ബി ഐ 5-ന് മോശം അഭിപ്രായങ്ങളുണ്ടാക്കിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകന്‍ കെ മധു. ചിത്രം റിലീസായി രണ്ട് ദിവസങ്ങളില്‍ തന്നെ മോശം അഭിപ്രായമുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായെന്നും അത്തരം ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിച്ചെന്നും കെ മധു പറഞ്ഞു. സി ബി ഐ 5-ന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍വെച്ച് നടത്തിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സേതുരാമയ്യര്‍ എന്നുപറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. സി ബി ഐ പരമ്പരയിലെ ചിത്രങ്ങളെല്ലാം അതാത് കാലത്തെ യുവാക്കള്‍ക്കൊപ്പം നിന്ന് ഞങ്ങളെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രത്തിനും യുവതലമുറയുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. അതിനെ തച്ചുടയ്ക്കാന്‍ എവിടെയോ ശ്രമം നടന്നിട്ടുണ്ട്. ഇത്രയും നല്ലൊരു പടത്തിന് റിലീസായി ആദ്യദിവസങ്ങളില്‍തന്നെ നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാനുളള ശ്രമങ്ങള്‍ നടന്നു. ഒരു പരിധിവരെ അത് നടന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ചിത്രം കുടുംബസദസുകളില്‍ നിറഞ്ഞോടുന്നത്'- കെ മധു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുന്‍ ചിത്രങ്ങളില്‍ എന്നപോലെ സേതുരാമയ്യരുടെ സഹായി ചാക്കോയായി മുകേഷും ചിത്രത്തിലുണ്ട്.
രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.