വാഷിംഗ്‌ടണ്‍: മുന്‍ യു എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ശതകോടീശ്വരനും സ്‌പേസ്എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്ക്. ട്രംപിന്‍റെ അക്കൌണ്ടിന് വിലക്കേര്‍പ്പെടുത്തിയത് വിഡ്ഢിത്തരമാണ്. താന്‍ ഈ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായി മാത്രമേ അക്കൌണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയുള്ളുവെന്നും ആരുടെയും അക്കൌണ്ടുകള്‍ സ്ഥിരമായി നിരോധിക്കില്ലെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ട്വിറ്ററിനെ ഇലോണ്‍ മാക്സ് സ്വന്തമാക്കിയാലും തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്ക് ഇല്ലെന്ന നിലപാടിലാണ് ട്രംപ്. 'ട്രൂത്ത് സോഷ്യല്‍' എന്ന സ്വന്തം സാമൂഹിക മാധ്യമ ആപ്പാണ് ട്രംപ് നിലവില്‍ ഉപയോഗിക്കുന്നത്. തന്നെ വിലക്കിയ ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് ബദലായാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത്. യു.എസ് കാപിറ്റോളില്‍ ജനുവരി ആറിന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ പെര്‍മനന്റായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ട്രംപ് യു എസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ട്രംപിന്‍റെ ഹർജി കോടതി തള്ളി. ട്വിറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കവും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം ഏപ്രിലിലാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് അറിയിച്ചത്. 4 ബില്ല്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഇതുവരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടില്ല. കമ്പനി മുഴുവനായും ഇലോണ്‍ മസ്കിന്‍റെ കയ്യിലേക്ക് എത്തണമെങ്കില്‍ ഇനിയും രണ്ട് മാസം കഴിയണം. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇനിമുതല്‍ സ്വകാര്യകമ്പനിയായി മാറും.