ഡല്‍ഹി: രാജ്യദ്രോഹ നിയമ പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമത്തിന്‍റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
അതേസമയം, രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരേ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കേസുമായി ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് സുപ്രീം കോടതിയാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ് രാജ്യദ്രോഹക്കുറ്റം. ഇത് ആദ്യമായാണ് രാജ്യദ്രോഹ നിയമത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധിയാളുകളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഇതിനെതിരെ ദേശിയതലത്തില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധിയുണ്ടായിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.