തിരുവനന്തപുരം: കെ വി തോമസ് കോണ്‍ഗ്രസുകാരുടെ മനസിലും പാർട്ടിയിലുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസ് സി പി എമ്മിനൊപ്പം പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ എ ഐ സി സി ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു. വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നിട്ട് സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ എന്ത് രാഷ്ട്രീയമാണ്. കെ വി തോമസിനെ പുറത്താക്കാന്‍മാത്രം അതിന് ഞങ്ങളൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. ഈ വിഷയത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ അയാള്‍ക്കെതിരെ നടപടികള്‍ ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ? ഞങ്ങളുടെ മുന്നില്‍ അദ്ദേഹമില്ല. ഞാന്‍ അകത്തോ പുറത്തോ എന്ന് തീരുമാനിക്കുന്നത് ഞാനാണ് എന്ന് കെ വി തോമസ് പറയും. അതില്‍ നമുക്ക് എന്ത് ചെയ്യാനാവും. അദ്ദേഹത്തെ കെ പി സി സി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പുറത്താക്കുന്ന കാര്യമാണ് എ ഐ സി സി തീരുമാനിക്കുക. പാര്‍ട്ടിയുടെ അച്ചടക്ക സമിതി എടുക്കുന്ന തീരുമാനമാണ് അന്തിമം'-കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്നാണ് കെ വി തോമസ് ഇന്ന് പറഞ്ഞത്. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിൽ പങ്കെടുക്കും. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായിതന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. കെ കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തേ ഇങ്ങനെയുള്ള സമീപനമെടുത്തിരുന്നു' എന്നും അദ്ദേഹം പറഞ്ഞിരുന്നു.