രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് കുറ്റവാളി മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് ഹര്‍ജിയിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. മുകേഷിന്‍റെ ഹര്‍ജി ഉടൻ പരിഗണിക്കുമെന്നും, ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹർജി വേഗത്തിൽ കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുകേഷ് സിംഗ് നൽകിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്.
പ്രതികളായ അക്ഷയ് ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 1 ന് രാവിലെ 6 മണിക്കാണ് നടപ്പാക്കുക. വധശിക്ഷക്കുള്ള മരണവാറണ്ട് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുറപ്പെടുവിച്ചത്. സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷക്കെതിരെ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാധ്യമ വാർത്തകൾ കോടതിയെ സ്വാധീനിച്ചേക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പുന:പരിശോധനാ വേളയിൽ തള്ളിയ വസ്തുത വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അറിയിച്ചു.
അതേസമയം കേസിൽ 4 കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാൻ തിഹാര്‍ ജയിൽ അധികൃതർ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2012 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.