കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി കെ വി തോമസ്. തന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനാവില്ലെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന് പണ്ട് നാലണ മെമ്പര്‍ഷിപ്പായിരുന്നു. ഇപ്പോള്‍ അഞ്ച് രൂപ മെമ്പര്‍ഷിപ്പാണ്. അതിന്റെ ഉളളില്‍നിന്ന് മാറ്റാമെന്നല്ലാതെ കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാടില്‍നിന്നോ ചിന്താഗതിയില്‍നിന്നോ ആശയത്തില്‍നിന്നോ തന്നെ മാറ്റാനാവില്ലെന്നും കോണ്‍ഗ്രസ് എന്നത് ഒരു സംസ്‌കാരവും വികാരവുമാണെന്നും കെ വി തോമസ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആദ്യം പറഞ്ഞത് എന്നെ മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നാണ്. രക്തസാക്ഷിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇപ്പോ രക്തസാക്ഷിയാക്കാന്‍ തീരുമാനിച്ചോ? എന്റെ കൂടെ ആരുമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. എന്റെ സ്റ്റാഫ് പോലും ഉണ്ടാവില്ലെന്ന് പറഞ്ഞല്ലോ ശരിയാണ്. എനിക്ക് സ്റ്റാഫില്ല. സുധാകരന് മാത്രമേ സ്റ്റാഫുളളു. ഈ പുറത്താക്കലൊക്കെ തമാശ എന്നുമാത്രം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഇത്രകാലവുമുണ്ടായിരുന്ന സംഘടനയെയും ചട്ടങ്ങളെയും എല്ലാം തകര്‍ക്കുന്ന രീതിയാണ്. സംഘടനയെ ചിലര്‍ ഹൈജാക്ക് ചെയ്ത് നില്‍ക്കുകയാണ്. അത് സംഘടനയെ രക്ഷപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല.ഞാന്‍ എല്‍ഡിഎഫിലേക്ക് പോകുന്നില്ല. കണ്ണൂര് സെമിനാറിന് പോകുമ്പോള്‍ തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നതാണ് എല്‍ഡിഎഫിലേക്കില്ല എന്ന്. കോണ്‍ഗ്രസിന് ഊര്‍ജ്ജം നഷ്ടമായിരിക്കുന്നു. കുറേയാളുകള്‍ക്ക് ഞങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ് നടക്കാം എന്നുമാത്രമേയുളളു. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടമായിരിക്കുന്നു'-കെ വി തോമസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രിയാണ് കെ പി സി സി നേതൃത്വം കെ വി തോമസിനെ പുറത്താക്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നടപടി. ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കോണ്‍ഗ്രസ് തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തി കെ വി തോമസ് വെല്ലുവിളിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് വേദിയിലെത്തിയത്.
കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ച് രക്തസാക്ഷി പരിവേഷത്തോടെ പുറത്തുപോകാനായിരുന്നു കെ വി തോമസിന്റെ പദ്ധതി എന്നാല്‍ പരമാവധി തഴഞ്ഞും അവഗണിച്ചും മുന്നോട്ടുപോകാന്‍ കെപിസിസിയും തീരുമാനിച്ചു. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ ആ പേര് പറഞ്ഞ് എല്‍ ഡി എഫില്‍ ചേക്കേറാമെന്നും നേരത്തെ, വി എസ് ഇരുന്ന ഭരണപരിക്ഷ്കാര കമ്മീഷന്‍ അധ്യക്ഷ പദവി സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കാതിരുന്നതേടെ അതും തൃശങ്കുവിലായി.
അതിനിടെയാണ് തോമസ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നേരിട്ടെത്തുകയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിക്കുകയും ചെയ്തത്. തുടർന്നും എല്‍ ഡി എഫിന്റെ എല്ലാ പ്രചാരണ പരിപാടികളിലും ഒരു കോണ്‍ഗ്രസുകാരനായിത്തന്നെ പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് കെ പി സി സിയെ സമ്മർദ്ദത്തിലാക്കി. അണികള്‍ക്കിടയില്‍ നിന്നും തോമസിനെ പുറത്താക്കാത്തതെന്തെന്ന ചോദ്യവും വ്യാപകമായി ഉയർന്നു. അതോടെയാണ് തോമസിനെ പുറത്താക്കാന്‍ കെപിസിസി തീരുമാനിച്ചത്. തോമസിനെതര കെപിസിസി എന്ത് നടപടിയെടുത്താലും അത് അംഗീകരിക്കുമെന്ന് എ ഐ സി സി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.