കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പറ്റിയ അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി അന്തരിച്ച തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസ്. പി ടി തോമസ് തൃക്കാക്കരക്കാർക്ക് അഭിമാനമാണെന്നും അതുകൊണ്ടാണ് രാജകുമാരനെപ്പോലെ അദ്ദേഹത്തെ ജനങ്ങള്‍ യാത്രയാക്കിയതെന്നും ഉമാ തോമസ് പറഞ്ഞു. അബദ്ധം പറ്റിയത് പിണറായി വിജയനാണെന്നും താന്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം അസംബന്ധമാണ് എന്നായിരുന്നു ഹൈബി ഈടന്‍ എംപിയുടെ പ്രതികരണം. കേവലം ഉപതെരഞ്ഞെടുപ്പ് ജയിക്കാനായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണെന്നും ഹൈബി ഈടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പമാര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും രംഗത്തെത്തി. 'തൃക്കാക്കരക്കാര്‍ പി ടി തോമസിനെ തെരഞ്ഞെടുത്തത് അവരുടെ അടുത്ത 5 വര്‍ഷത്തെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഉപതെരഞ്ഞെടുപ്പിനുളള സാഹചര്യമുണ്ടാക്കി എന്നത് ശരിയാണ്. അതിനെ നൂറ് സീറ്റ് തികയ്ക്കാനുളള അവസരമായി സിപിഎമ്മുകാര്‍ കാണുന്നതില്‍ വിരോധമില്ല. അക്കാര്യത്തില്‍ ജനങ്ങള്‍ വിധിയെഴുത്ത് നടത്തട്ടെ, എന്നാല്‍ പറ്റിയ അബദ്ധം തിരുത്തുന്നതിനുളള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് സൗഭാഗ്യമായി കൈവന്നിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാര്‍ക്ക് പി ടി തോമസ് അബദ്ധമായിരുന്നില്ല. അഭിമാനമായിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ സൗഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസുകള്‍ നികൃഷ്ടമാണ്'-എന്നാണ് വി ടി ബല്‍റാം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ചതുപോലെ തൃക്കാക്കര പ്രതികരിക്കും. ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കിട്ടിയ അസുലഭ നിമിഷമാണ്. കേരളം ഒന്നാകെ ആഗ്രഹിക്കുന്നതുപോലെ എല്‍ ഡിഎഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തെരഞ്ഞെടുപ്പോടെ നൂറിലെത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുളള അവസരം തൃക്കാക്കരക്കാര്‍ക്ക് കൈവന്നിരിക്കുകയാണ് എന്നാണ് തൃക്കാക്കരയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.