മലപ്പുറം: വിദ്യാര്‍ഥിനികളെ വർഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സെന്റ് ജമാസ് സ്കൂളിലെ മുന്‍ അധ്യാപകൻ കെ. വി. ശശി കുമാര്‍ കസ്റ്റഡിയില്‍. മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭ അംഗവുമായിരുന്നു ഇയാള്‍. മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് പിന്നാലെ അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി ഈ പോസ്റ്റിനു താഴെ കമന്‍റിട്ടു. ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ഒളിവില്‍പോയ ശശികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ സമരങ്ങള്‍ പലതും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇയാളെ സംരക്ഷിക്കാനാണ് പോലീസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ജില്ലക്ക് പുറത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് എന്ന വിവരം മാത്രമാണ് പോലീസ് നല്‍കുന്നത്. പരാതി ഉയർന്നതോടെ പാർട്ടി നിർദേശ പ്രകാരം ഇയാള്‍ നഗരസഭാംഗത്വം രാജിവച്ചു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശശികുമാറിനെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. 'ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനെതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. അതില്‍ 2019 ല്‍ കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്. '- എന്നാണ് ഒരു പൂര്‍വ്വ വിദ്യാര്‍ഥി മീ ടൂ ആരോപണത്തിൽ പറയുന്നത്.