ചെന്നൈ: പാനി പൂരി വിൽക്കുന്നവരുടെ ഭാഷയാണ് ഹിന്ദിയെന്ന തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി പൊൻമുടിയുടെ പരാമർശം വിവാദത്തിൽ. ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെയുള്ള തമിഴ്‌നാട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി ഭാഷയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും ഹിന്ദി സംസാരിക്കുന്നവർ നിസ്സാര ജോലികളിൽ ഏർപ്പെടുന്നവരാണെന്നുമാണ് പൊൻമുടി പറഞ്ഞത്. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം.
'ഹിന്ദി പഠിച്ചാൽ നിങ്ങൾക്ക് ജോലി കിട്ടുമെന്ന് അവർ പറയാറുണ്ടായിരുന്നു. അങ്ങനെയാണോ! അവരിപ്പോൾ കോയമ്പത്തൂരിൽ പാനി പൂരി വിൽക്കുന്നത് നിങ്ങൾക്ക് കാണാമല്ലോ? ഇപ്പോൾ ഇംഗ്ലീഷാണ് അന്താരാഷ്ട്ര ഭാഷ,' ഭാരതിയാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പൊൻമുടി പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തമിഴ്‌നാട് മുൻപന്തിയിലാണ്. തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഏതു ഭാഷയും പഠിക്കാൻ തയ്യാറാണ്, എന്നാൽ ഹിന്ദി ഒരു ഓപ്ഷണൽ ഭാഷ മാത്രമായിരിക്കണം, നിർബന്ധിത ഭാഷയായി പഠിക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയാണ് ഹിന്ദിയേക്കാൾ മൂല്യമുളളതെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈ തമിഴിനും ഇംഗ്ലീഷിനും വേണ്ടി പോരാടിയ നേതാവാണ്. അദ്ദേഹം പറയാറുള്ള ഒരു കഥയുണ്ട്. പൂച്ചകൾക്കും എലികൾക്കും വേണ്ടി രണ്ട് പ്രത്യേക പ്രവേശന കവാടങ്ങൾ ഉണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച്. പൂച്ചകൾക്കായി നിർമ്മിച്ച പ്രവേശന കവാടത്തിലൂടെത്തന്നെ എലികള്‍ക്കും പ്രവേശിക്കാമെന്നു അയാളോടു പറയാന്‍ ആളുണ്ടായിരുന്നില്ല. ഇംഗ്ലീഷ് എന്ന അന്താരാഷ്ട്ര ഭാഷയാണ് നാം മക്കളെ പഠിപ്പിക്കേണ്ടത്. അപ്പോള്‍ പിന്നെ മറ്റ് ഭാഷകളുടെ ആവശ്യം എന്താണ്? ആവശ്യം ഉണ്ടെങ്കില്‍തന്നെ അതും അവര്‍ സ്വായത്തമാക്കിക്കോളും' എന്നും പൊൻമുടി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കിടയായിരുന്നു. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. തമിഴ്നാട്ടില്‍ പ്രതിഷേധം കനത്തപ്പോള്‍ ഗവർണർ ആർ എൻ രവിയും സമാനമായ നിലപാട് ആവര്‍ത്തിച്ചിരുന്നു.