മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടി 'അപമാനിക്കപ്പെട്ടു' എന്നത് തെറ്റായ വസ്തുതയാണ്. എം.ടി അബ്ദുല്ല മുസ്ല്യാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പെണ്‍കുട്ടി സ്റ്റേജില്‍ കയറി അബ്ബാസ് അലി ശിഹാബ് തങ്ങളില്‍ നിന്നും ഉപഹാരം സ്വീകരിച്ചാണ് ഇറങ്ങിപ്പോയത്. കുട്ടിയുടെ ലജ്ജ കണ്ടിട്ടാണ് രക്ഷിതാവില്ലേ എന്ന് ചോദിച്ചത്. സമസ്ത ഒരു മത സംഘടനയാണ്. മതത്തിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ചേ സമസ്തക്ക് പ്രവര്‍ത്തിക്കാനാകൂ. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനും ഇടപഴകുന്നതിനും ഇസ്ലാം മതത്തില്‍ ചില 'മറകള്‍' അനുശാസിക്കുന്നുണ്ട്. അത് പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമസ്തക്ക് ഉത്തരവാദിത്തമുണ്ട്. ഇവിടെ വിദ്യാർഥിനിക്കോ അവളുടെ കുടുംബത്തിനോ യാതൊരു പരാതിയുമില്ല. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണ്' - സമസ്തയുടെ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ബാലാവകാശ കമ്മീഷൻ കേസെടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സമസ്തയെ വിമര്‍ശിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് മതത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന കാര്യം സംശയമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്നായിരുന്നു 'മാധ്യമ പ്രവര്‍ത്തകയുടെ' നേരിട്ടുള്ള ചോദ്യത്തിന് എം. ടി. അബ്ദുല്ല മുസ്ല്യാര്‍ നല്‍കിയ മറുപടി. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് സമസ്ത വിശദീകരണം നല്‍കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സമസ്ത നേതാവ് എതിര്‍പ്പുന്നയിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാരോട് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.