തിരുവനന്തപുരം: ഇടതു മുന്നണിക്ക് തലവേദനയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജ്ജും തമ്മിലുള്ള പോര് പ്രാദേശിക ഘടകങ്ങള്‍ ഏറ്റെടുക്കുന്നു. ചിറ്റയത്തെ അനുകൂലിച്ചും വീണാ ജോര്‍ജ്ജിനെ പിന്തുണയ്ച്ചും രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറിയെ തള്ളി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍ രംഗത്ത് എത്തി. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേരുടെ തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയ എ പി ജയന്‍ 'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്' എന്നും തുറന്നടിച്ചു. 'മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്ന' സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റയത്തിന്റേത് സ്വാഭാവികമായ പ്രതികരണമാണെന്ന് ചൂണ്ടിക്കാട്ടിയ എ പി ജയന്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ടുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമാണെന്നും കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും ഇതുസംബന്ധിച്ച് ചിറ്റയം പരാതി നൽകിയിരുന്നു. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ്ജും നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്നെ പൊതുപരിപാടികളില്‍നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നും ആരോഗ്യമന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ലെന്നുമാണ് ചിറ്റയത്തിന്‍റെ പരാതി. എന്നാല്‍, ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നുമാണ് മന്ത്രിയുടെ മറുപടി.