ഡല്‍ഹി: ആർഎസ്എസ്-ബിജെപി വർഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള പോരാട്ടം നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് രാഹുല്‍ ഗാന്ധി. ഈ ഭാരിച്ച രാഷ്ട്രീയ ദൗത്യം നിർവഹിക്കാൻ രാജ്യത്തെ ഒരു പ്രാദേശിക പാര്‍ട്ടിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രത്യയശാസ്ത്രപരമായ പോരാട്ടമായതിനാൽ പ്രാദേശിക പാർട്ടികൾക്ക് ഈ പോരാട്ടം നടത്താൻ കഴിയില്ല. ബിജെപി ഇപ്പോള്‍ സംസാരിക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും മാത്രമാണ്. ബിജെപി വിരുദ്ധ പക്ഷത്ത് പ്രാദേശിക പാർട്ടികൾ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താൻ തക്ക ശേഷിഷിയുള്ള പ്രത്യയശാസ്ത്രപരമായ അടിത്തറ പ്രാദേശിക പാർട്ടികൾക്കില്ലെന്ന് ബിജെപിക്കും ആർഎസ്എസിനും അറിയാം' - രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ പറഞ്ഞു. ആർഎസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമാണ് ജീവിതം. ആ പോരാട്ടത്തിൽ എല്ലാവരും ഒപ്പം ചേരണം. ജീവിതത്തിൽ ഇന്നേ വരെ അഴിമതി നടത്തിയിട്ടില്ലെന്നും അതിനാൽ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുൽ ഗാന്ധി പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും നേതാക്കള്‍ ഉന്നയിച്ചെങ്കിലും പദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമാണ് കോൺഗ്രസ് ചിന്തൻ ശിബിര്‍ സംഘടിപ്പിച്ചത്. ഈ ചര്‍ച്ചകള്‍ തുടരട്ടെയെന്നാണ് രാഹുലിൻ്റെ നിലപാട്. എന്നാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി അധ്യക്ഷപദവിയിൽ തുടരട്ടെ എന്നാണ് ജി23 വിമതനേതാക്കളുടെ നിലപാട്.