തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനത്തിന് ഇന്ന് രജത ജൂബിലി. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടു തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളത്തിൻ്റെ സമസ്ത മേഖലകളിലും നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു. വീട്ടമ്മമാര്‍ വഴി വീട്ടകങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ വിശാലതകളിലേക്കും വാതിൽ തുറന്നിട്ട മഹാ പ്രസ്ഥാനത്തിൽ ഇന്ന് 45.85 ലക്ഷം കുടുംബങ്ങൾ അംഗങ്ങളാണ്.
അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. പിന്നീടത് സ്ത്രീ ശാക്തീകരണത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.
പെൺ കരുത്തും കരുതലും മാത്രമായിരുന്നു കുടുംബശ്രീയുടെ കൈമുതൽ. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളില്‍ ഊന്നിയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. അയൽക്കൂട്ടങ്ങളുണ്ടാക്കി പ്രതിസന്ധികളോട് പൊരുതി. മൈക്രോ ഫൈനാൻസ് വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവിൽ സ്വയംതൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും എല്ലാം ഒറ്റപേരായി കുടുംബശ്രീ മാറുകയാണ്.
കോമൺവെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവർണ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ പ്രസ്ഥാനത്തെ തേടിയെത്തി. സ്ത്രീമുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദൽ മുന്നോട്ട് വയക്കാൻ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല.