മോസ്കോ: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഫാസ്റ്റ് ഫുഡ് കമ്പനി മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു. റഷ്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റുകള്‍ വില്‍ക്കുകയാണെന്നും കമ്പനി അറിയിച്ചു. മക്ഡൊണാൾഡ്സിന് റഷ്യയില്‍ 850 റസ്റ്റോറന്‍റുകളും 63,000 ജോലിക്കാരുമാണുള്ളത്. ഈ റസ്റ്റോറന്‍റുകള്‍ പ്രാദേശികമായി വില്‍പ്പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യുക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമത്തെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും അതിനാല്‍ റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോകത്തെ തന്നെ ഒരു പ്രധാന വിപണിയില്‍ നിന്നുമാണ് കമ്പനി പിന്മാറുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. എന്നാല്‍ യുക്രൈന്‍ ജനതയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ല. മക്ഡൊണാൾഡ്സിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ല. പരസ്യ ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. പുതിയതായി 1300 പുതിയ റസ്റ്റോറന്‍റുകൾ ആരംഭിക്കാന്‍ പദ്ധതിയുണ്ട് - മക്ഡൊണാൾസ് പ്രസിഡന്‍റും സി.ഒ.യുമായ ക്രിസ് കെംപിൻസ്കി പറഞ്ഞു. 30 വർഷങ്ങൾക്ക് മുമ്പ് മോസ്കോയിലാണ് റഷ്യയിലെ ആദ്യ റസ്റ്റോറന്‍റ് മക്ഡൊണാൾഡ്സ് ആരംഭിച്ചത്. നൂറിലധികം രാജ്യങ്ങളിലായി 39000 കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്.