മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദപരാമര്‍ശത്തില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താൻ പറഞ്ഞത് മോശം പരാമർശമായിട്ട് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നുവെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 'താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു' എന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശം.
ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. എന്നാല്‍ രൂക്ഷ ഭാഷയിലുള്ള കെ. സുധാകരന്റെ പരാമർശം തൃക്കാക്കരയില്‍ സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വിഷയം വൻതോതിൽ ചർച്ചയാക്കാന്‍ ഇടതു പ്രൊഫൈലുകള്‍ ശ്രമിക്കുന്നുണ്ട്. സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞത്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്കാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചു. അത്തരം വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്. തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സിപിഎമ്മാണെന്നും വി. ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോൺഗ്രസിനോട് പോലും സ്ഥാനാർഥി വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.