കൊച്ചി: യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്കോ കളമശേരിയാണ് ഉമ തോമസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന പരസ്യത്തിന് എതിരെയാണ് പരാതി. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
അതേസമയം, ഉമ തോമസ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കൊപ്പമാണ് ഉമ തോമസ് ആലഞ്ചേരിയെ കണ്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം തേടാനാണ് ബിഷപ്പിനെ കണ്ടതെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ഉമ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് തീരുമാനമേടുക്കേണ്ടതെന്നും സഭക്ക് പ്രത്യേക താത്പര്യമില്ലെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.