ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. 24 മണിക്കൂറിനുള്ളിൽ 540 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ തോതിൽ രോഗം പടരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
അതിനിടെ, ലോക്ഡൗണിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. മഹാരാഷ്ട്രയിൽ ആദ്യത്തെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു മാസമായി. പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെട്ടതിനാലാണ് ഇപ്പോൾ കൂടുതൽ പേർക്കു രോഗം കണ്ടെത്താനാകുന്നത്. എല്ലാവരുടെയും ശ്രമവും സഹകരണവും ഉണ്ടാകണം. പരമാവധി ആളുകൾ വീടുകളിൽ തന്നെ കഴിയണം. മഹാമാരിയെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല, എല്ലാവരും സഹകരിക്കണം, ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.
എന്നാല്‍, മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിനെ നിയന്ത്രിക്കാൻ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയിൽ കുറ്റകരമാക്കി. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു.