തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ ഭഗത് സിംഗിനെ കേരളത്തിലെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 'ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഭഗത് സിംഗ് ഉണ്ടാകും, ചരിത്രത്തെ എങ്ങനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല. ലാൽസലാം' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പകരം ഭഗത് സിംഗിനെയും മറ്റ് ഇടതുചിന്തകന്‍മാരെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. 'ആരാണ് യഥാര്‍ത്ഥ ആദര്‍ശ മാതൃക' എന്ന തലക്കെട്ടിലാണ് ഹെഡ്ഗേവാറെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നേരത്തെ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്ന മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി എന്നീ വിശേഷണങ്ങളും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ബുദ്ധമതത്തിന്‍റെയും ജൈന മതത്തിന്‍റെയും ചരിത്രം പറയുന്ന 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്‍റെ മുഖവുരയും ബിജെപി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.