ഇടുക്കി: വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ഡിഒ ആർ. രമണൻ വ്യക്തമാക്കി. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിക്കപ്പെട്ട ഓഫ് റോഡ് മത്സരത്തിലാണ് ജോജു തന്‍റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തത്. തുടര്‍ന്ന് ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ജോജു അടക്കമുള്ളവരോട് ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു മോട്ടോർ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന് ജോജു ഫോണിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച ഹാജരായില്ല. എത്തില്ലെന്ന് രേഖാമൂലം അറിയിച്ചതുമില്ല. അതോടെയാണ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ആര്‍ഡിഒ കടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്.