തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തു. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശം. സുധാകരന്‍റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സിപിഎം ഇത് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായതോടെ സുധാകരന്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്‍റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സുധാകരന്‍ കാണിച്ച രാഷ്ട്രീയ മര്യാദ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചും കാണിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിയുമായി മുന്‍പോട്ട് പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കെ പി സി സി പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി വീണ ജോര്‍ജ്, എ എ റഹിം എം പി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങി നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു.