ദിസ്പൂര്‍: സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് അധ്യാപികയെ അസം പോലീസ് അറസ്റ്റ് ചെയ്തു. ഗോൾപാറ ജില്ലയിലെ ലഖിപൂരിലെ ഹുർകാചുങ്കി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപികയെയാണ് അസം പൊലിസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് പോത്തിറച്ചി കൊണ്ടുവന്നുവെന്ന് സ്‌കൂൾ ജീവനക്കാരാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചോദ്യം ചെയ്യാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മതം, വംശം, താമസസ്ഥലം എന്നിവക്കിടയിൽ ശത്രുത വളർത്തി, മനഃപൂർവവും ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ ചെയ്തതു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അധ്യാപികക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് ഗോൽപാറ അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു. അധ്യാപികയെ ഗോൽപാറ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്‍റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തില്‍ സ്കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അധ്യാപികക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. ഉച്ച ഭക്ഷണത്തിനായി ബീഫ് കൊണ്ടുവരികയും സഹ പ്രവര്‍ത്തകര്‍ക്ക് അത് വിളമ്പി നല്‍കുകയും ചെയ്തു. മറ്റ് മതങ്ങളിലുള്ളവരെ മാനിക്കാതെയുള്ള ഈ പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അസ്സമില്‍ ഗോമാംസം നിരോധിച്ചിട്ടില്ലെങ്കിലും, 2021- ല്‍ പാസാക്കിയ അസം കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് പശുക്കളെ കൊല്ലുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കൾക്കും ജൈനർക്കും സിഖുകാർക്കും ആധിപത്യമുള്ള പ്രദേശങ്ങളിൽ മാംസം വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.