ലഖ്നൌ: ഗ്യാന്‍വ്യാപി കേസുമായി ബന്ധപ്പെട്ട ഹിയറിങ് ഉള്‍പ്പെടെ വരാണസി കോടതി നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കേസ് സുപ്രിംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേസ് നാളെ മൂന്നുമണിക്ക് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകന്‍റെ ആരോഗ്യപരമായ അസൗകര്യം കണക്കിലെടുത്ത് കേസ് നാളേക്ക് മാറ്റണമെന്ന ഹിന്ദു സേനയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതിനിടെ, ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.
70 പേജുള്ള റിപ്പോര്‍ട്ടിനു പുറമെ സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവയും സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിലോ, സര്‍വേയമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലോ സിവില്‍ കോടതി നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാന്‍വ്യാപി മസ്‌ജിദിന്റെ പടിഞ്ഞാറൻ ഭിത്തിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്‌ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരാണസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈദിന് ശേഷം കാശി വിശ്വനാഥ്-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെയും അനുബന്ധ സ്ഥലങ്ങളിലെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ശിവലിംഗം കണ്ടെത്തിയെന്ന വാദം കമീഷനിലെ ഒരംഗവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.