ഡല്‍ഹി: ഓൾഡ് റോഡ് റേജ് കേസിൽ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. മുപ്പത്തിനാലു വർഷം പഴക്കമുള്ള കേസിലാണ് കോടതി ഇപ്പോള്‍ അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സിദ്ദുവിനോട് ഉടന്‍ കോടതിയിൽ കീഴടങ്ങാനാണ് ഉത്തരവിട്ടിരിക്കുന്നത്. 1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സിദ്ദു മര്‍ദ്ടിച്ചെന്നും അയാള്‍ പിന്നീട് മരണപെട്ടുവെന്നുമാണ് കേസ്.
തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ചൂണ്ടിക്കാട്ടി 1999 സെപ്റ്റംബർ 22-ന് പട്യാലയിലെ സെഷൻസ് കോടതി സിദ്ധുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു. തുടർന്ന് ആ വിധിയെ ചോദ്യം ചെയ്ത് ഇരയുടെ കുടുംബങ്ങൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി കീഴ്കോടതി ഉത്തരവ് തള്ളിക്കൊണ്ട് 2006-ൽ സിദ്ദുവിനെ മൂന്ന് വർഷത്തെ തടവ്ശിക്ഷ വിധിച്ചു. ഈ ഉത്തരവിനെതിരെ സിദ്ദു സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു തര്‍ക്കത്തില്‍ ഇടപെട്ടു എന്നല്ലാതെ കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല നടന്നതെന്ന് സിദ്ദു സുപ്രീം കോടതിയെ ബോധിപ്പിച്ചു. അതോടെ ഹൈക്കോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിച്ചു എന്നത് കണക്കിലെടുത്ത് സിദ്ദുവിനോട് 1000 രൂപ പിഴയൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ വിധിയും പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ഇപ്പോള്‍ സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.