അമൃത്‌സര്‍: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡല്‍ഹിയിലെത്തിയ സുനില്‍ ജാഖര്‍ ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞിരുന്നു. ഹൈക്കമാന്‍ഡും സമാനനിലപാട് എടുക്കുമെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി വിടുന്നതായി ജാഖര്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
'കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ജാതിയമായി വേര്‍തിരിക്കുകയാണ്, ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. എന്നാല്‍ എന്‍റെ വാക്കുകളെ അവഗണിക്കുകയും ഒരു മൂലയിലേക്ക് മാറ്റിയിരുത്താനുമാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഒരു വിഭാഗം ആളുകള്‍ വിചാരിച്ചാല്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താകാന്‍ സാധിക്കും, എന്നാല്‍ നിശബ്ദനാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുമായി എനിക്ക് നിരവധി വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. എന്നാല്‍ അടിസ്ഥാനപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നത്' - സുനില്‍ ജാഖര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സെപ്തംബറില്‍ അമരീന്ദര്‍ സിങ്ങിന് പകരം ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്ന് സുനില്‍ ജാഖര്‍ നേരത്തെ തുറന്നടിച്ചിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ അംബിക സോണിയേയും സുനില്‍ ജാഖര്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് എകെ ആന്റണി ചെയര്‍മാനായ അഞ്ചംഗ അച്ചടക്ക സമിതി രംഗത്തെത്തുകയും ചെയ്തിരുന്നു.