ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ അറസ്റ്റിൽ. ഡൽഹി സർവകലാശാല ഹിന്ദു കോളജിലെ ചരിത്ര അധ്യാപകനാണ് അറസ്റ്റിലായ രത്തൻ ലാൽ. അറസ്റ്റിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സൈബർ സെല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 'ഇത് ശിവലിംഗമാണെങ്കില്‍ ശിവന്‍റെ ചേലാകര്‍മ്മവും കഴിഞ്ഞിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയെന്ന് പറയുന്ന 'ശിവലിംഗത്തിന്‍റെ' ചിത്രം പങ്കുവച്ചുകൊണ്ട് രത്തൻ ലാല്‍ ട്വീറ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി സർവകലാശാല പ്രൊഫസർ ഡോ. രത്തൻ ലാലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വളരെ സെൻസിറ്റീവായ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിലാണ് അത്യന്തം പ്രകോപനപരമായ പ്രതികരണം ഉണ്ടായിരിക്കുന്നതെന്ന് വിനീത് ജിൻഡാൽ പരാതിയില്‍ പറയുന്നു. എന്നാല്‍ 'ഇന്ത്യയിൽ, നിങ്ങൾ എന്തു പറഞ്ഞാലും പലരുടേയും വികാരങ്ങള്‍ വ്രണപ്പെടുമെന്നും ഇതൊന്നും പുതിയ കാര്യമല്ലെന്നും' ഡോ. രത്തൻ ലാൽ പ്രതികരിച്ചു. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ താന്‍ ഇത്തരത്തിലുള്ള ധാരാളം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉപയോഗിക്കുന്ന ഭാഷയില്‍ വളരെ സൂക്ഷ്മത പുലര്‍ത്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.