ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരോ പോപ്പുമാരോ അല്ല. ശാസ്ത്രജ്ഞർക്ക് വേറെ പണിയുണ്ട്. അവർ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ്. വിശ്വാസങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കലല്ല അവരുടെ ജോലി. ചുറ്റുപാടുകളെ മനസിലാക്കുക, പ്രതിഭാസങ്ങൾക്കുള്ള തൃപ്തികരമായ വിശദീകരണം നൽകുക എന്നതൊക്കെയാണ് അവരുടെ പ്രവൃത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസങ്ങളെ തള്ളിക്കളയുക, എതിർവാദങ്ങൾ ഉന്നയിക്കുക എന്നതൊന്നും ശാസ്ത്രജ്ഞരുടെ രീതിയല്ല. യുക്തിവാദികളെ പിന്താങ്ങിയോ പ്രീണിപ്പിക്കുന്ന രീതിയിലോ അല്ല ശാസ്ത്രം മുന്നോട്ടു പോകുന്നത്. ശാസ്ത്രത്തെ ഏവർക്കും ഉപയോഗിക്കാം. അത് ഇനി യുക്തിവാദിയായാലും ആത്മീയവാദിയായാലും ശരി തന്നെ. അതുപോലെയാണ് തത്വശാസ്ത്രക്കാരുടെ കാര്യവും. ഉള്ളി പൊളിച്ചതുപോലെ എന്നു പറഞ്ഞതെത്ര ശരിയാണ്. ശാസ്ത്രത്തെ അതിന്റെ വഴിക്കു വിടുക അത് മുന്നേറട്ടെ.
മൊബൈൽ ഫോൺ ഏതു തരക്കാർക്കും ഉപയോഗിക്കാം. അതുപോലെ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ഉത്പന്നങ്ങൾ എല്ലാവരുടേതുമാണ്. ഒരു നഗരം നഗരവാസികളുടേതാണ് എന്ന് പറയുന്നതുപോലെ. നഗരത്തിലെ സൗകര്യങ്ങൾ നഗരവാസികളുടേതാണ്. അവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും സൗകര്യങ്ങൾ ഉപയോഗിക്കാം. ശാസ്ത്രമേഖലയും അതുപോലെ തന്നെ. അവിടെ എല്ലാവർക്കും പ്രവേശനമുണ്ട്.
ശാസ്ത്രത്തെയും ശാസ്ത്രജ്ഞമാരെയും വെറുതെ വിടുക
നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അപഗ്രഥനങ്ങളും അനുമാനങ്ങളും ശാസ്ത്രത്തിന്റെ രീതിയാകുന്നു. അതിൽ കൂട്ടിച്ചേർക്കലുകളും തിരുത്തിയെഴുത്തുകളും തുടർച്ചയായി നടക്കുന്നു. അത്തരത്തിൽ അറിവ് വർധിക്കുന്നു. ഇത്രയും ഭംഗിയായി സർവ്വതും മനസ്സിലാക്കാൻ ശ്രമിക്കുന്ന മറ്റൊരു ജീവിയെക്കുറിച്ച് നമുക്കറിയില്ല. നമ്മൾ മറ്റു ജീവികളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നുണ്ട്. ധാന്യങ്ങൾ ശേഖരിച്ചു വച്ച് പിന്നീട് ഉപയോഗിക്കാം എന്ന് മനുഷ്യൻ മനസ്സിലാക്കിയത് ചെറു പ്രാണികളെ നിരീക്ഷിച്ചതിൽ നിന്നാണ്. പരിണാമപരമായ ഒരു ആവശ്യമായിരുന്നു വിശ്വാസങ്ങൾ. മറ്റു ജീവികൾക്കും വിശ്വാസങ്ങളുണ്ട്. ശാസ്ത്രവും മറ്റുള്ളവയെപ്പോലെ ഊഹങ്ങളിൽ അധിഷ്‌ഠിതമാണ്. എന്നാൽ ആ ഊഹങ്ങൾ ശരി തന്നെയോ എന്നറിയാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. അതിനാൽ ശാസ്ത്രത്തെയും ശാസ്ത്രജ്ഞമാരെയും വെറുതെ വിടുക. അതിലെ ടെക്സ്റ്റ്ബുക്കുകൾ ആരുടെയും ബൈബിളല്ല. അറിവ് നേടേണ്ടവർ അതൊക്കെ ഉപയോഗിക്കട്ടെ. അവരെയും അവരുടെ പാട്ടിനു വിടുക.
കാരണമില്ലാതെയും സംഭവങ്ങള്‍ ഉണ്ടാകാം
നമ്മുടെ ലോകത്തെ സൃഷ്ടിക്കുന്നത് സംവേദനങ്ങളാണ്. അവയിൽ നിന്നും ലഭിക്കുന്ന അവബോധം രൂപപ്പെടുത്തുന്ന യാഥാർഥ്യമാണ് നമ്മുടെ ലോകം. ഭൗതികപരമായ യാഥാർഥ്യങ്ങളെ ഗ്രഹിക്കുന്നു. അതാണ് വ്യക്തിയുടെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം. വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ലോകം എപ്രകാരമിരിക്കണം എന്ന തീരുമാനം. കാരണം നമുക്കാലോചിക്കാൻ കഴിയുന്ന എല്ലാ രീതിയിലും പ്രപഞ്ചത്തിനു പെരുമാറാൻ കഴിയും. അതിനു പെരുമാറാൻ കഴിയുന്ന രീതികൾ മാത്രമേ വ്യക്തിക്ക് ചിന്തിക്കാനാകുകയുള്ളു. അതുപോലെ ഇന്നത്തെ കാര്യങ്ങൾ നിരീക്ഷിച്ചാണ് പ്രപഞ്ചത്തിന്റെ ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അപ്രകാരം ഏതുരീതിയിൽ വേണമെങ്കിലും തുടങ്ങി പരിണമിക്കാനുള്ള സാധ്യത പ്രപഞ്ചത്തിനു ലഭിക്കുന്നു. അതുപോലെ ഭാവിയിൽ പ്രപഞ്ചം എപ്രകാരം പരിണമിക്കണമെന്നും വ്യക്തിക്ക് തീരുമാനിക്കാവുന്നതാണ്. ഇത്തരം തീരുമാനങ്ങൾ പ്രപഞ്ചത്തിന്റെ തുടക്കത്തെയും പരിണാമത്തെയും ബാധിക്കുമോ എന്ന നമുക്ക് ചോദിക്കാനാകില്ല. കാരണം എല്ലാത്തരം സാധ്യതകളുടെയും ആകെത്തുകയാണ് നമുക്കനുഭവവേദ്യമാകുന്ന പ്രപഞ്ചം. സാധാരണയായി ഒരു സംഭവം നടന്നതിന് ശേഷമാണ് അതിന്റെ ഫലം ഉണ്ടാകുന്നതെന്ന് ദൈനംദിനമായുള്ള നിരീക്ഷണത്തിൽ ബോധ്യമാകുന്നു. എന്നാൽ കാരണമില്ലാതെ ഉണ്ടാകുന്ന സംഭവങ്ങളുണ്ട്. അതിനുള്ള സാധ്യത പ്രപഞ്ചം അനുവദിക്കുന്നു. സംഭവം ഉണ്ടായതിനുശേഷം അതിന്റെ കാരണം ഉണ്ടാകുന്ന ഇടങ്ങളും അവസരങ്ങളും പ്രപഞ്ചത്തിലുണ്ട്. ഘടികാരത്തിൽ രേഖപ്പെടുത്തുന്ന സമയം രേഖീയമായി മുന്നോട്ടുപോകുന്ന അവസരങ്ങൾ എപ്പോളും ഉണ്ടാകണം എന്ന് നമുക്ക് ശഠിക്കാനാകില്ല.
ശരിയെന്നോ തെറ്റെന്നോ നിശ്ചിതമായി പറയാന്‍ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ട്
ആശയങ്ങള്‍ക്ക് ഘടനയും ക്രമവും വരുത്താന്‍ ശാസ്ത്രത്തിന്‍റെ സഹായം വേണം. പക്ഷെ പരിധിയില്ലാത്ത നിലയിലേയ്ക്ക് നമ്മെ എത്തിക്കാനും അതിലെ പ്രമാണങ്ങള്‍ക്കു കഴിയും. വാസ്തവമേത് എന്നറിയാതെ നമ്മള്‍ ആശയക്കുഴപ്പത്തിലാകും. ശരിയെന്നോ തെറ്റെന്നോ നിശ്ചിതമായി പറയാന്‍ കഴിയാത്ത ധാരാളം ആശയസങ്കലനങ്ങള്‍ ശാസ്ത്രത്തിനെ ആധാരമാക്കി ചിന്തകളെ ക്രമീകരിക്കുമ്പോള്‍ ദൃശ്യമാകും. എല്ലാ സാധ്യതകൾക്കും പ്രപഞ്ചത്തില്‍ സ്ഥാനമുണ്ട് എന്നൊരു പ്രസ്താവത്തോടെ തത്കാലം നമുക്ക് ഈ സങ്കീര്‍ണതയില്‍ നിന്നും പുറത്തു കടക്കാം. പക്ഷെ എല്ലാ സാധ്യതകളെയും പരിശോധിച്ചു സ്ഥാപിക്കാനുള്ള വകയൊന്നും നമ്മുടെ പക്കലില്ല. അനുമാനങ്ങളെ ആശയങ്ങള്‍ വിശദീകരിക്കാനും അതു മറ്റുള്ളവര്‍ക്കു പ്രാപ്യമാക്കാനും ചില ഘടകങ്ങളെയും അനുമാനങ്ങളെയും ആശ്രയിച്ചുവരുന്നു. അത്തരത്തിൽ ശാസ്ത്രം മുന്നോട്ട് പോകുന്നു ചായ്‌വുകളില്ലാതെ. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ താൽക്കാലികം മാത്രമാണ്. കേവലമായ യാഥാർഥ്യം എന്നത് കൈപ്പിടിയിലാകാൻ കാതങ്ങളേറെ താണ്ടേണ്ടിവരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക