''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...''
നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു ശ്ലോകമാണിത്. എന്താണ് ഈ ശ്ലോകത്തിൻ്റെ അർത്ഥം?
ഭാരതീയ സംസ്കാരത്തിൻ്റെ വിശാലതയും സൗമനസ്യവും വ്യക്തമാക്കുവാൻ നിരന്തരം ഉദ്ധരിക്കുന്ന വാചകമാണ് ലോകാ 'സമസ്ത സുഖിനോ ഭവന്തു' എന്നത്. ഇത് ഒരു ശ്ലോകത്തിൻ്റെ അവസാന വരിയാണ്. എന്നാൽ ഈ ശ്ലോകത്തിൻ്റെ ബാക്കി ഭാഗം പൊതുവെ ഉദ്ധരിക്കാറില്ല. ശ്ലോകത്തിൻ്റെ മുഴുരൂപം ഇങ്ങനെയാണ്:
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു."
സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിങ്ങനെ:
'സ്വസ്തി' എന്നത് പൂജാദികർമ്മങ്ങൾ കഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെ'യെന്നാണ് അടുത്ത വരിയിൽ പറയുന്നത്. എന്താണ് ന്യായമായ മാർഗ്ഗം? ചാതുർവർണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
"ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. (ന്യായേണ മാർഗേണ... )
അടുത്ത വരിയിൽ പറയുന്നു: 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' എന്ന്. അതായത് പശുവിനും ബ്രാഹ്മണനും നിത്യസുഖം ഭവിക്കട്ടെയെന്നു സാരം. മാംസാഹാരിയല്ലാത്ത ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും തൈരും വെണ്ണയും നെയ്യും മറ്റുമാണ്. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു സാരം. ഭൂരിപക്ഷം വരുന്ന ശൂദ്ര- ദലിത് - ആദിവാസി ജനതയെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖം ഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
പശുവിനും ബ്രാഹ്മണനും നിത്യം സുഖമുണ്ടാക്കുന്ന വിധം രാജാവ് ഭരണം നടത്തിയാൽ ലോകത്തിനു മുഴുവൻ സുഖം സിദ്ധിക്കുമെന്ന് സാരം!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക