നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാ കൃഷ്ണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ അഭിപ്രായപ്പെട്ടു. 'ഉടല്‍' സിനിമയുടെ പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗാ കൃഷ്ണയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നും അവര്‍ പറഞ്ഞു.
സിനിമയിലെ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ലെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു. ലിപ് ലോക്ക് ചെയ്യുന്ന നായികയ്ക്കുനേരെ മാത്രം വിമർശനം ഉയരുന്നത് നിർഭാഗ്യകരമാണ്. മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ല. വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെ കുടുംബത്തിനുമാണ്. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. 'ഉടലിലെ' ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.
ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉടല്‍. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക