തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ സര്‍ക്കാറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിച്ച് നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് വിപണിയില്‍ തക്കാളിയുടെ വിലയാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന്റെ ആനുപാതികമായ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതുമാത്രം പോരാ. ഗണ്യമായി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. എന്നാലെ വിപണിയിലെ വിലക്കയറ്റം അല്പമെങ്കിലും പിടിച്ചുകെട്ടാന്‍ കഴിയൂ - വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് ,6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
തക്കാളി വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപയോളം കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. പച്ചക്കറിയോടൊപ്പം അരിയ്ക്കും വില കൂടിയിട്ടുണ്ട്. മഴ കനത്തതോടെ ഉത്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധനയുമാണ് അവശ്യ സാധനങ്ങളുടെ വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.