കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് സമ്മാനം പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്. സമ്മാന തുക വോട്ടര്‍മാരെ സ്വാധീനിക്കാനല്ല, മറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കാനാണ് തുക പ്രഖ്യാപിച്ചത്. വിദേശത്തായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കോ പ്രവര്‍ത്തകര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാനല്ല ഇത്തരമൊരു നടപടി സീകരിച്ചത്. സദുദ്ദേശത്തോടെയാണ് തുക പ്രഖ്യാപിച്ചതെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണെന്നും ഇന്‍കാസ് അറിയിച്ചു.
ഇതാദ്യമായല്ല ഇന്‍കാസ് സ്ഥാനാര്‍ഥിയുടെ പേരില്‍ സമ്മാന തുക പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമിന് വേണ്ടിയും ഇന്‍കാസ് സമ്മാന തുക പ്രഖ്യാപിച്ചിരുന്നു. ബല്‍റാമിന് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് വേണ്ടി 21,001 രൂപ സമ്മാനമായി പ്രഖ്യാപിച്ചത്. ഉമക്ക് വേണ്ടി സമ്മാനതുക പ്രഖ്യാപിച്ചതിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം സ്വരാജാണ് ഇന്‍കാസിനെതിരെ പരാതി നല്‍കിയത് . തൃക്കാക്കരയിലെ ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയാണ്. ഉമാ തോമസിന്‍റെ ഫോട്ടോ ഉപയോഗിച്ചുള്ള പരസ്യം വോട്ടിന് പണം നല്‍കി മോഹിപ്പിക്കുന്നതിന് തുല്യമാണ്. പരാജയ ഭീതിയെ തുടര്‍ന്നാണ് യു ഡി എഫ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും സ്വരാജ് തന്‍റെ പരാതിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്കോ കളമശേരി ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന പരസ്യം പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ്. അതിനാല്‍ ഉമാ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നായിരുന്നു ബോസ്കോ കളമശേരി തന്റെ പരാതിയില്‍ ആവശ്യപ്പെട്ടത്.