കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കിരണ്‍ സ്ത്രീധനം ആവശ്യപ്പെട്ടത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ത്രീധനമായി ലഭിച്ച കാറില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടുള്ള കിരണിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട കാര്‍ ഹോണ്ട സിറ്റി ആയിരുന്നുവെന്നും വില കൂടുതല്‍ ആയത് കൊണ്ടാണ് അത് വേണ്ടെന്ന് വെച്ചതെന്നും അയാള്‍ പറയുന്നത് കേള്‍ക്കാം. വെന്റോ അല്ലേ എന്നിട്ട് ഉറപ്പിച്ചത്, പിന്നെ എന്താണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും കിരണ്‍ വിസ്മയയോട് ചോദിക്കുന്നതായാണ് സംഭാഷണം. കാര്‍ കണ്ടപ്പോള്‍ തന്റെ കിളി പോയി എന്നും കിരണ്‍ പറയുന്നുണ്ട്.
കിരണ്‍ വിസ്മയയോട് പറഞ്ഞത്:
എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ... എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്... നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ... പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി...
ഇത്തരത്തിലുള്ള നിരവധി സംഭാഷണങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നാണ് വിസ്മയയുടെ അമ്മയുടെ പ്രതികരണം. അതേസമയം, വിസ്മയാ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വാദം പൂര്‍ത്തിയായെന്നും നാളെ ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്. വിസ്മയ മരിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് കോടതി വിധി വന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക