വിസ്മയയുടെ രക്തസാക്ഷിത്വത്തിന് കണ്ണീർപ്രണാമം
വിസ്മയ കൊല്ലപ്പെട്ട സ്ത്രീധനപീഡനക്കേസിൽ കിരൺ കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിയ്ക്കുമ്പോൾ, അമ്മയുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണീരിലേക്ക് ഉറ്റുനോക്കിയ ക്യാമറക്കണ്ണുകൾ കണ്ടപ്പോൾ വിഷമം തോന്നി. പൊതുസമൂഹത്തിന്റെ കണ്ണുകൾ തന്നെയാണത്. ഗാർഹികപീഡനം അനുഭവിക്കുന്ന ഓരോ കേസിലേക്കും ഈ ഉറ്റുനോട്ടം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. പൊതുസമൂഹം ഒരു കരുതലായി ഇങ്ങനെ കൂടെ നിന്നെങ്കിൽ നമ്മുടെ പെൺമക്കൾ സ്ത്രീധന പീഡനങ്ങളിൽ രക്തസാക്ഷികളാകുമായിരുന്നില്ല. വിവാഹങ്ങൾ വീടുകളെ ചുടലക്കളമാക്കുമായിരുന്നില്ല.
കൊല്ലപ്പെടണം, എങ്കിലേ നീതി കിട്ടൂ എന്നതാണ് നമ്മുടെ നാട്ടുനടപ്പ്. അടികൊണ്ട് ചോരവാർന്ന് ചെരുപ്പു പോലുമിടാതെ പാതിരാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി നിലവിളിച്ച് പരാതി ബോധിപ്പിച്ചാലും പെണ്ണുങ്ങളെ ഭർത്തൃഗൃഹത്തിലേക്ക് തന്നെ ഒത്തുതീർപ്പാക്കി തിരിച്ചു വിടുന്ന സംവിധാനമാണ് പോലീസ് സ്റ്റേഷനുകൾ. എത്ര പോലീസ് സ്റ്റേഷനുകളിൽ രാത്രി വനിതാ പോലീസുകാരുണ്ടാകും എന്നെന്വേഷിച്ചാലറിയാം. പോലീസിലെ ലിംഗഅനുപാതത്തിന്റെ ദൈന്യത. അതിനും നൂറിന് പത്ത് കടന്നിട്ടില്ല. ഒരു പെണ്ണിന് ജീവിയ്ക്കാൻ കഴിയുന്ന നീതിയല്ല അത്.
കല്യാണം കഴിക്കുന്ന ആണിന് പെണ്ണിനോട് പൊന്നും പണവും ആവശ്യപ്പെടാനും അത് കിട്ടിയില്ലെങ്കിൽ മർദ്ദിയ്ക്കാനും പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊല്ലാനും കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കിക്കാനുമൊക്കൊയുള്ള അധികാരത്തിന്റെ പേരാണ് ആണത്തവ്യവസ്ഥ. അതിന്റെ ഇരയാണ് കിരണും. അതാണ് അയാളെക്കൊണ്ട് ഇങ്ങിനെയൊക്കെ ചെയ്യുന്നത് തെറ്റല്ലെന്നും കുറ്റമല്ലെന്നും തോന്നിപ്പിയ്ക്കുന്നത്. തൂക്കിക്കൊല്ലേണ്ടത് ഈ വ്യവസ്ഥയെ തന്നെയാണ്.
ജീവിച്ചിരിക്കെ ക്വട്ടേഷൻ ബലാത്സംഗക്കേസിൽ നീതി തേടുന്ന നടിയ്ക്ക് അഞ്ചു വർഷമായി എന്തു നീതി കിട്ടി എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു. നിർമ്മാതാവും നടനുമായ പ്രബലനെതിരെ പരാതിപ്പെട്ടതിന് പേരു വെളിപ്പെടുത്തപ്പെട്ട് ആൾക്കൂട്ട ആക്രമണത്തിന് വിധേയയായ പെൺകുട്ടിയും കൺമുന്നിലുണ്ട്. തെളിവെവിടെ എന്ന് ആക്രോശിക്കുന്ന നീതിന്യായ സംവിധാനങ്ങളും അവരുടെ മാരീചദല്ലാളിമാരും ലിംഗനീതിയെ ഉന്മൂലനം ചെയ്യുന്നത് ഭീകരമാണ്. അധികാരത്തിന്റെ ഈ നീതിശാസ്ത്രം പെണ്ണിന്റെ മരണമാണ്.
(സാമൂഹിക പ്രവര്‍ത്തകയും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരൻ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്)
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക