റിയാദ്: പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ പൂര്‍ണ്ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി ചരിത്രം സൃഷ്ടിച്ച് സൗദിയിലെ വിമാന സര്‍വ്വീസ്. സൗദിയിലെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈഅദീല്‍ ആണ് പൂര്‍ണ്ണമായും വനിതാ ജീവനക്കാരുമായി പറന്നുയര്‍ന്നത്. ഫ്‌ളൈഅദീലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് നടത്തിയ ആഭ്യന്തര വിമാന സര്‍വ്വീസിലാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയത്. മുഴുവന്‍ സ്ത്രീകള്‍ ജീവനക്കാരായ സൗദിയിലെ ആദ്യ ആഭ്യന്തര വിമാന സര്‍വ്വീസാണ് ഇത്. ഏഴംഗ ക്രൂവില്‍ ഭൂരിഭാഗം അംഗങ്ങളും സൗദി സ്വദേശിനികളായിരുന്നു.
സൗദി വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ ജീവനക്കാരും സ്ത്രീകളായി ഒരു വിമാന സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നത്. T320 എയര്‍ക്രാഫ്റ്റിന്റെ 117 വിമാനമാണ് ചരിത്രംകുറിച്ചത്. വിമാനത്തിന്റെ പൈലറ്റ് വിദേശവനിതയായിരുന്നു. സഹ പൈലറ്റ് സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റായ യാരാ ജാന്‍ എന്ന 23-കാരിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യോമയാന രംഗത്തെ ചരിത്ര മുഹുര്‍ത്തത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് യാരാ ജാന്‍ പറഞ്ഞു. സൗദിയിലെ സ്ത്രീകള്‍ക്ക്, ഇത്തരമൊരു ജോലി എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാമെന്ന് യാര പറഞ്ഞു. സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാവാന്‍ തന്നെ പിന്തുണച്ച രാജ്യത്തെ സമുന്നതരായ നേതാക്കളോട് കടപ്പാടുണ്ടെന്നും എയര്‍ലൈന്‍ രംഗത്ത് നല്ല മാറ്റം കൊണ്ടുവരാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടയാണെന്നും യാര പറഞ്ഞു.
അതേസമയം, വാർത്തയ്ക്ക് കയ്യടി നല്‍കുന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലുകള്‍ അടുത്തിടെ കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച സമസ്തയെയും വിഷയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. 'സമസ്ത ഇത് കാണുന്നുണ്ടോ എന്നും സൌദിയിലായത് നന്നായി, അല്ലെങ്കില്‍ അവരെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയേനേ എന്നും മറ്റും പരിഹസിച്ചും വിമർശിച്ചും ഉളള കമന്റുകളാണ് കൂടുതല്‍.
സമസ്തയുടെ കീഴിലുളള ഒരു മദ്രസയില്‍ നടന്ന ചടങ്ങില്‍ വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതില്‍ ഒരു മത പണ്ഡിതന്‍ പ്രകോപിതനായതും ശാസിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. പിന്നീട് സമസ്ത അതിനെ ന്യായീകരിച്ച് രംഗത്തുവരികയും ചെയ്തു. എന്നാല്‍ ഇസ്ലാമിക നിയമം പിന്തുടരുന്ന രാജ്യമായ സൌദി അറേബ്യയില്‍ പോലുമില്ലാത്ത യാഥാസ്ഥിതിക നിലപാടാണ് കേരളത്തിലെ സമസ്ത പോലുളള മതസംഘടനകള്‍ ഇപ്പോഴും പിന്തുടരുന്നതെന്നാണ് പൊതുവേയുളള വിമർശനം.