ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ബഹുജന റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. അതോടൊപ്പം, സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സെക്രട്ടറി മുജീബ്, എന്നിവര്‍ കേസില്‍ ഒന്നും രണ്ടും പ്രതികളാണ്. കുട്ടിയെ പരിപാടിയിലേക്ക് കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. കൂടാതെ കണ്ടാലറിയാവുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാകള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പെട്ട കേസ് ആയതിനാല്‍ ബാലവകാശ കമ്മീഷനും ഇടപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. ഇത്തരം മുദ്രവാക്യങ്ങള്‍ വിളിക്കുന്ന കുട്ടികളുടെ മനസ് വലുതാകുമ്പോള്‍ എങ്ങനെയാണ് രൂപപ്പെടുകയെന്നും കോടതി ചോദിച്ചു. ഏതാനും പോക്‌സോ കേസുകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.
അതേസമയം, കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പ്രതികരിച്ചു. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയിലെ കല്ലുപാലത്തുനിന്ന് ബീച്ചിലേക്ക് നടന്ന റാലിക്കിടെയായിരുന്നു എസ് ഡി പി ഐ പ്രവര്‍ത്തകന്റെ തോളിലിരുന്ന് ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. 'അരിയും മലരും കുന്തിരിക്കവും വാങ്ങിവെച്ചോ, നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്. ബാബറിയിലും ഗ്യാന്‍വാപിയിലും സുജൂത് ചെയ്യും' തുടങ്ങി ആര്‍ എസ് എസ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയും അതിനെ ചെറുക്കുമെന്നുമാണ് ബാലന്‍ മുദ്രാവാക്യം വിളിച്ചത്.