ദാവോസ്: യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി.യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നത് സംബന്ധിച്ച് പുടിനുമായി ചര്‍ച്ച ചെയ്താല്‍ അല്ലാതെ പരിഹാരമുണ്ടാകില്ല. അദ്ദേഹം തയ്യാറാവുകയാണെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും. റഷ്യന്‍ സൈന്യം യുക്രൈന്‍ ജനതയുടെ മേല്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഈ സാഹചര്യത്തില്‍ പുടിനുമായുള്ള ചര്‍ച്ചയാണ് അഭികാമ്യമെന്ന് ഞാന്‍ വിലയിരുത്തുന്നത് - സെലന്‍സ്കി പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഉച്ച കൊടിയേ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു സെലന്‍സ്കി.
അതേസമയം, സെലന്‍സ്കിയുടെ പ്രസ്താവനക്കെതിരെ റഷ്യ രംഗത്തെത്തി. യുക്രൈന്‍ ജനതയുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. യുക്രൈന്‍ സൈന്യത്തിന്‍റെ അതിക്രമങ്ങളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യന്‍ സേന ചെയ്യുന്നത്. എന്നാല്‍ യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് പ്രസിഡന്റാണെന്നും അദ്ദേഹത്തെ ഒഴിവാക്കിയുള്ള ചര്‍ച്ചക്ക് യാതൊരു പ്രസക്തിയുമില്ലെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധത്തിന്‍റെ തുടക്കത്തില്‍ നടത്തിയ കൂട്ടകൊലകളെക്കുറിച്ച് റഷ്യക്ക് മറുപടി പറയേണ്ടതായി വരും. യുക്രൈന്‍ ജനതക്ക് കടുത്ത നഷ്ടമാണ് യുദ്ധം മൂലം സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ സൈന്യം പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത് - സെലന്‍സ്കി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഫെബ്രുവരി അവസാനമാണ് റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. ഇതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സെലെൻസ്കി കഴിഞ്ഞ ആഴ്ച യുക്രൈന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്‍റുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്കി അറിയിച്ചിരിക്കുന്നത്.