അമൃത്സര്‍: കരാറുകള്‍ക്ക് കമ്മീഷന്‍ ചോദിച്ച ആരോഗ്യ മന്ത്രി വിജയ് സിംഗ്ളയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പുറത്താക്കിയതിന് പിന്നാലെ പഞ്ചാബിലെ അഴിമതി വിരുദ്ധ സ്ക്വാഡ് വിജയ് സിംഗ്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കരാറുകള്‍ ലഭിക്കണമെങ്കില്‍ ലാഭത്തിന്‍റെ ഒരു ശതമാനം നല്‍കണമെന്ന് വിജയ് സിംഗ്ള ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹത്തിനെതിരായ പരാതി. അഴിമതി വിമുക്ത ഇന്ത്യയാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയാതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള അഴിമതിയും അംഗീകരിക്കില്ല. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത പാര്‍ട്ടിയാണ് ആം ആദ്മി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ജന പ്രതിനിധിയും ജീവിക്കേണ്ടത്. 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിക്കെതിരെ പരാതി ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അപ്പോള്‍ തന്നെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും വിജയ് സിംഗ്ള കുറ്റം ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് മന്ത്രിക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അഴിമതി ആരോപണത്തില്‍ കാബിനറ്റ് മന്ത്രിയെ പുറത്താക്കിയത്.