നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടിതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തില്‍ ഇരയെതന്നെ തള്ളിപ്പറയുന്ന രീതിയില്‍ എം എം മണി അടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. 'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്' എന്നു പറയുമ്പോഴും എം എം മണിയെപ്പോലുള്ള മുതിർന്ന നേതാക്കളും പോലീസും ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടാല്‍ അതിലെ പൊള്ളത്തരം മനസ്സിലാകുമെന്നും മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിന പറഞ്ഞു. 'ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലായെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും പുതിയ എഡിജിപി തീരുമാനിച്ചു. അതിന്മേൽ രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും പറയാനില്ല. ഈ കേസ് ഇങ്ങനെ പാതി വഴിയിൽ അവസാനിക്കും. കാരണം സംസ്ഥാനം ഭരിക്കുന്നത് പൊലീസാണ്. പോലീസുകാർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കലാണ് പോലീസ് മന്ത്രിയുടെ പണി' എന്നും കെ. കെ. ഷാഹിന വിമര്‍ശിക്കുന്നു.
കെ. കെ. ഷാഹിന എഴുതുന്നു:
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
പക്ഷെ പുനരന്വേഷണം 30 ന് അവസാനിക്കും. പാതി വെന്ത ചാർജ് ഷീറ്റ് സമർപ്പിക്കും. അന്വേഷണ കാലാവധി നീട്ടിക്കിട്ടാനായി ഹർജി കൊടുത്തിട്ടില്ല .
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ് '.
പക്ഷേ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാൻ ഞങ്ങളുടെ പൊലീസിന് കഴിയില്ല. അതൊന്നും ചെയ്യാതെ തന്നെ ചാർജ് കൊടുക്കും .
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ് '
പക്ഷേ ദിലീപിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിലെ ഡാറ്റ പരിശോധിച്ച് തീർന്നിട്ടില്ല. അതൊന്നും പരിശോധിക്കാതെ തന്നെ ചാർജ് ഷീറ്റ് കൊടുക്കും. അതൊന്നും ഇനി പരിശോധിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അന്വേഷണത്തിനായി സമയം നീട്ടി ചോദിക്കുമായിരുന്നു.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്' .
റിട്ടയർ ആയിപോയ പഴയ ഡിജിപി ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ദിലീപിന് അനുകൂലമായി അന്വേഷണം വഴി തിരിച്ചുവിടാൻ അയാൾ ശ്രമിച്ചു എന്നുമുള്ള അതിഗുരുതരമായ ആരോപണം ഉയർന്നിരുന്നു. പക്ഷേ അതെകുറിച്ചൊന്നും അന്വേഷിക്കാൻ ഞങ്ങളുടെ പൊലീസിന് കെല്പില്ല.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
പക്ഷേ അന്വേഷണം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ADGP യെ സ്ഥലം മാറ്റും. പുതിയ ADGP ക്ക് അന്വേഷണ മേൽനോട്ട ചുമതല കൈ മാറുന്നത് ദിവസങ്ങളോളം വൈകിപ്പിക്കും.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ദിലീപിനെതിരെ രണ്ട് എഫ് ഐ ആർ വന്നിട്ടും അയാളുടെ ജാമ്യം റദ്ദാക്കികിട്ടാൻ കഴിയാത്ത, നാല് വര്ഷം കേസന്വേഷിച്ചിട്ടും, ബാലചന്ദ്രകുമാർ സ്വമേധയാ ഹാജരാക്കിയ തെളിവുകൾ കണ്ടെത്താൻ കഴിയാതെ പോയ അഞ്ച് പൈസക്ക് ഗുണമില്ലാത്ത പോലീസും പ്രോസിക്യൂഷനുമാണ് ഞങ്ങളുടേത്. അഥവാ കേസിലെ സുപ്രധാന തെളിവുകൾ ഒന്നും പുറത്തു കൊണ്ടുവരാതെയാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി ആദ്യം ചാർജ് കൊടുത്തത്.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
പക്ഷേ രാജി വെച്ച് പോയ പബ്ലിക് പ്രോസിക്യൂട്ടറുടെ പദവി ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. അതിജീവിതക്ക് വേണമെങ്കിൽ ഒരാളെ നിർദേശിച്ചാൽ ആലോചിക്കാം.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലായെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും പുതിയ എഡിജിപി തീരുമാനിച്ചു. അതിന്മേൽ രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും പറയാനില്ല. ഈ കേസ് ഇങ്ങനെ പാതി വഴിയിൽ അവസാനിക്കും. കാരണം സംസ്ഥാനം ഭരിക്കുന്നത് പൊലീസാണ്. പോലീസുകാർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കലാണ് പോലീസ് മന്ത്രിയുടെ പണി.
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിതക്കൊപ്പമാണ്'
'ഞങ്ങൾ അതിജീവിത.....
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക