കൊല്‍ക്കത്ത: ബിജെപിയില്‍ നിന്നപ്പോള്‍ അവര്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് കുറച്ചുദിവസം മുന്‍പ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അര്‍ജുന്‍ സിംഗ്. ബിജെപിയിലെത്തിയപ്പോള്‍ ഒരു പദവി തന്ന് ഇരുത്തുക മാത്രമാണ് ചെയ്തതെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ സിംഗ് ബിജെപിയെ വിമര്‍ശിച്ചത്.
'ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. അതെന്നെ അസ്വസ്തനാക്കി. ഇതെല്ലാം ചെയ്തത് ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകമാണ്. എനിക്കുതോന്നിയ നിരാശയെക്കുറിച്ച് പലതവണ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞെങ്കിലും അവര്‍ പ്രതികരിച്ചില്ല. ബിജെപിയിലും അവരുടെ ഭരണത്തിലും അസന്തുഷ്ടരായ ഒരുപാടുപേരുണ്ട്. എന്നാല്‍ ആരും ഇക്കാര്യം തുറന്നുപറയാന്‍ തയാറാവുന്നില്ല എന്നതാണ് വാസ്തവം'- അര്‍ജുന്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിനുമുന്‍പേയുളള ബന്ധമാണ് താനും മമതാ ബാനർജിയും തമ്മിലെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു. എംപി സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് 'എന്നോട് രാജിവെക്കണമെന്ന് പറയുന്നവര്‍ അവരുടെ സ്വന്തം കാര്യം നോക്കണം. തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച് വിജയിച്ച രണ്ട് എംപിമാരാണ് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഞാന്‍ രാജിവെച്ചാല്‍ വീണ്ടും തൃണമൂലിനുവേണ്ടി മത്സരിച്ച് വിജയിക്കും എന്നായിരുന്നു അര്‍ജുന്‍ സിംഗ് നല്‍കിയ മറുപടി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് അര്‍ജുന്‍ സിംഗ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ബിജെപിയുടെ പശ്ചിമബംഗാളിലെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2019- ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് അര്‍ജുന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നത്.