ഡല്‍ഹി: മരിച്ചാലും ബിജെപിയിലേക്കില്ലെന്നും കോൺഗ്രസിനോട് പരാതിയില്ലെന്നും കപിൽ സിബല്‍. രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പിന്തുണ നൽകിയ സമാജ്‍വാദി പാർട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് വിടാനെടുത്ത തീരുമാനം പെട്ടെന്നുണ്ടായതല്ല. അതൊരു തമാശയായി ചിത്രീകരിക്കപ്പെടാൻ താൽപര്യവുമില്ല. ഇത്രയും കാലം കോൺഗ്രസിനൊപ്പം നിന്ന് എല്ലാ ഉയർച്ചതാഴ്ച്ചകളും കണ്ടറിഞ്ഞ് ഇപ്പോൾ പാർട്ടി വിടുന്നത് അത്ര എളുപ്പമല്ല. ജീവിതത്തിൽ ഇന്നോളം താൻ ഒന്നിനെയും ഭയപ്പെട്ടിട്ടില്ല. പറയുന്നതിൽ വിശ്വസിക്കും. വിശ്വസിക്കുന്നതെന്തോ അതുതന്നെ പറയുകയും ചെയ്യും' - 31 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കപിൽ സിബൽ വ്യക്തമാക്കി.
2024-ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പോരാടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാൻ പ്രവർത്തിക്കുമെന്നും കോൺഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോണിയാ ഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ഓഗസ്റ്റ് മുതൽ കോൺഗ്രസിലെ സമൂല പരിഷ്കാരങ്ങൾക്കായി ശ്രമിച്ച കോൺഗ്രസിനുള്ളിലെ ജി 23 എന്ന ഗ്രൂപ്പിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു കപിൽ സിബൽ. സമീപകാല അഭിമുഖങ്ങളിൽ, കോൺഗ്രസിന്റെ മോശം തിരഞ്ഞെടുപ്പ് പ്രകടനത്തിന് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തി കപിൽ ആഞ്ഞടിച്ചിരുന്നു. എന്നാലിനി ജി 23 യെ കുറിച്ച് അഭിപ്രായം പറയില്ലെന്നും തന്റെ അധ്യായം കഴിഞ്ഞെന്നും കപിൽ സിബൽ വ്യക്തമാക്കി.