തിരുവനന്തപുരം: കാശ്മീരില്‍ യൂട്യൂബ് താരത്തെ ഭീകരവാദികള്‍ വെടിവെച്ച് കൊന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ വീട്ടില്‍ കേറിയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്രീന്‍ ഭട്ടിന്‍റെ സഹോദരിയുടെ മകനും പരിക്കേറ്റു. അമ്രീന് വെടിയേറ്റതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിലാണ് വെടിയേറ്റതെന്നും അതാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്രീന്‍ ഭട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറായിരുന്നുവെന്നും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അമ്രീനെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി 25,000 ലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്. വെടിവെയ്പ്പിന് പിന്നാലെ പ്രദേശം പോലീസ് വളഞ്ഞു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, ഇതാദ്യമായല്ല ലഷ്‌കര്‍ ഇ-തൊയിബ ഭീകരര്‍ കാശ്മീരില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ സൗറയിലും ഇവര്‍ അക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ മകള്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരവാദികള്‍ അമ്രീന്‍റെ വീട്ടില്‍ കയറി അവരെ കൊലപ്പെടുത്തിയത്.